Wednesday, October 14, 2009

ഒരു കുടി നിര്‍ത്തലിന്‍റെ ഓര്‍മ്മക്കായി
ഞങ്ങള്‍ കോട്ടയത്തുകാര്‍ കള്ള്കുടിയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് . റബ്ബറിന്‍റെ വിലയിടിവോ , ആഗോള സാമ്പത്തിക മാന്ദ്യമോ, ഒന്നും ഇക്കാര്യത്തില്‍ കോട്ടയത്തുകാരെ ബാധിക്കാറില്ല. കൈയില്‍ കാശില്ലെങ്കില്‍ കടം വാങ്ങിയോ , ബാങ്കില്‍നിന്നും ലോണ്‍ എടുത്തോ കള്ള് കുടിക്കും. . !
കള്ള് കുടിയുടെ കാര്യം പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ബെന്നിച്ചായന്‍റെ പേരാണ്. ആകാരത്തിലെ പ്രത്യേകത കൊണ്ടോ, ഒറ്റ നോട്ടത്തില്‍ അച്ചായന്‍ ലുക്ക്‌ കൂടുതല്‍ ഉള്ളതുകൊണ്ടോ , എന്തോ എല്ലാവര്‍ക്കും 'ബെന്നിച്ചായ'നാണ് ഇദ്ദേഹം . എത്ര കുടിച്ചാലും വാള് വെക്കില്ല , വഴിയില്‍ കിടക്കാറില്ല , കുടിച്ചുവെന്ന് മറ്റുള്ളവര്‍ അറിയുക പോലുമില്ല. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മുട്റ്റ് കപ്പാസിറ്റി'. കാല് നിലത്ത്‌ ഉറക്കുന്നില്ലെന്കില്‍ പോലും തന്‍റെ 'സുസുക്കി ബൈക്കില്‍' കയറി ക്കിട്ടിയാല്‍ എത്ര രാത്രിയാണെങ്കിലും വീട്ടിലെ പോര്‍ച്ചിലെത്തിയാല്‍ മാത്രമെ കാല് നിലത്ത്‌ കുത്തുകയുള്ളൂ .
കഴിഞ്ഞ മാസാവസാനം ശമ്പളം കിട്ടിയതുമായി പതിവു കമ്പനി ഇത്തിരി കൂടിപ്പോയി . ലേശം ഓവര്‍ ഡോസ് . കാരണം രണ്ടു മൂന്ന് ബ്രാന്‍ഡ്‌ മിക്സ്‌ ആയി ..
പിറ്റേ ദിവസം രാവിലെ ഒന്‍പതു മണിക്ക് ഏഴുന്നെല്‍ക്കാന്‍ വലിയ പ്രയാസം ഭയങ്കര തലവേദന , വല്ലാതെ മക്കടിച്ചത് പോലെ . കുറച്ചു നേരം കൂടി കിടന്നു. പത്തു മണിയായി . ഒരു മാറ്റവുമില്ല .
ഓഫീസില്‍ വിളിച്ച് ലീവ്‌ പറഞ്ഞു . പിന്നെ ഭാര്യ മോളി കേള്‍ക്കാതെ ബാത്‌റൂമില്‍ നിന്നു മൊബൈലില്‍ നാഗംപടത്തു താമസിക്കുന്ന സതീശനെ വിളിച്ച് വിവരം പറഞ്ഞു . " ഹാങ്ങ്‌ ഓവര്‍ മാറാന്‍ രാവിലെ രണ്ടെണ്ണം വീശണം , നിന്‍റെ കൈയില്‍ വല്ലതുമുണ്ടോ?. ഒന്നാം തീയതിയായത്‌ കൊണ്ട് ബാര്‍ ഒന്നും തുറക്കില്ലല്ലോ?"
" ഇല്ല ബെന്നിച്ച്ചയാ , എന്‍റെ കൈയില്‍ ഒന്നും ഇരിപ്പില്ല , പിന്നെ, നമ്മുടെ 'പട്ടാളം' ജോര്‍ജ് സാറിന്‍റെ കൈയ്യീന്ന് 'മിലിട്ടറി' മേടിക്കാം. അച്ചയനിങ്ങോട്ടു പോര് ".
സതീശന്‍റെ മറുപടിയില്‍ തൃപ്തനായി പെട്ടെന്ന് തന്നെ അത്യാവശ്യ കാര്യങ്ങളൊക്കെ നടത്തി 'സുസുക്കി ബൈക്കില്‍ ' സതീശന്‍റെ അടുത്തെത്തി .
രണ്ടെണ്ണം വീശിയപ്പോള്‍ ഉഷാറായി . തലവേദന യൊക്കെ മാറി . "ഏതായാലും ലീവെടുത്തു ഇനി വീട്ടില്‍ പോയി സുഖമായി ഒന്ന് ഉറങ്ങാം ". എന്നും പറഞ്ഞ് കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നത് രണ്ടു പേരും കൂടി അകത്താക്കി .
തിരിച്ചു പോരുന്ന വഴി റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള കടയുടെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി ഒരു പാക്കറ്റ് വില്ല്‍സ് വാങ്ങി ഒരെണ്ണം കത്തിച്ചു . കടയുടമ ജയനുമായി സംസാരിച്ചു നില്‍കുമ്പോള്‍ എതിര്‍ വശത്ത് പോലീസ് ജീപ്പ് കൊണ്ടു വന്നു നിര്‍ത്തി . ജീപ്പിലിരുന്ന എസ്. ഐ . അടുത്തേക്ക് ചെല്ലാന്‍ ആംഗ്യം കാണിച്ചു. മടിയൊന്നും കൂടാതെ തന്നെ ചെന്നു.
"പൊതു സ്ഥലത്തു പുകവലിക്കരുത് എന്നറിയാന്‍ മേലെ?"
എസ് . ഐ.യുടെ ചോദ്യം കേട്ടപ്പോള്‍, "സോറി സര്‍" എന്ന് പറഞ്ഞ് കൈയിലിരുന്ന കുറ്റി ഓടയിലേക്കു വലിച്ചെറിഞ്ഞു .
" നന്നായിട്ട് കഴിച്ചിട്ടുണ്ടല്ലോ " എസ്. ഐ. യുടെ കമന്‍റ് കേള്‍ക്കാത്ത മട്ടില്‍ നിന്നു.
പേര്, വീടുപേര് , സ്ഥലം , ജോലി തുടങ്ങി എസ്. ഐ.യുടെ ചോദ്യങ്ങള്‍ക്കെല്ലാം സത്യ സന്ധമായി മറുപടി പറഞ്ഞു. .. വളരെ ഭവ്യതയോടെ ചോദിച്ചു " പൊക്കോട്ടെ ".
എസ്. ഐ. ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ചോദിച്ചു . " ഇങ്ങോട്ട് എങ്ങെനെയാ വന്നത്?, ഇനി എങ്ങനെയാ പോകുന്നെ ?"
ഈ അവസ്ഥയില്‍ ബൈക്ക് ഓടിച്ചാണ് വന്നതെന്ന് പറഞ്ഞാല്‍ അടി ഒറപ്പ് ആയതുകൊണ്ട് ഒരു ചെറിയ നുണ പറഞ്ഞു .
"ഓട്ടോ യ്ക്കാ വന്നത് , ഇനി തിരിച്ചും ഓട്ടോ വിളിച്ചു പൊക്കോളാം"
എസ്. ഐ. മറുപടി ഒന്നും പറഞ്ഞില്ല . ഹാവു...! രെക്ഷ പെട്ടു... എന്ന് വിചാരിച്ചു നില്‍ക്കുമ്പോള്‍ ജീപ്പില്‍ നിന്നും ഒരു പോലീസ് കാരന്‍ കടക്കാരന്‍ ജയന്‍റെയടുത്തു ചെന്ന് എസ്. ഐ. ക്ക് കേള്‍ക്കാവുന്ന ശബ്ദത്തില്‍ ചോദിച്ചു "ബെന്നി യുടെ വണ്ടി ഏതാ?"
" ഈയിരിക്കുന്ന 'സുസുക്കി ബൈക്ക് ' ബെന്നിച്ചായന്‍റെയാ സാറേ " എന്ന ജയന്‍റെ മറുപടി കേട്ടപ്പോള്‍ ആരും ഒന്നും പറയാതെ തന്നെ ബെന്നിച്ചായന്‍ പോലീസ് ജീപ്പിലേക്ക് കയറി ....!
വൈകുന്നേരം .
പോലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചു ജാമ്യത്തില്‍ ഇറക്കാന്‍ വന്ന ബന്ധുക്കളുടെയും കൂട്ടുകാരുടെയും മുന്‍പില്‍ വെച്ച്, നിറഞ്ഞ കണ്ണ്‍ കളോടെ ബെന്നിച്ചായന്‍ പറഞ്ഞു .
" ഞാന്‍ ഇന്നു കൊണ്ടു കുടി നിര്‍ത്തി"
ഇതിന് മുന്പ് പല പ്രാവശ്യം കുടി നിര്‍ത്തിയ ആളായത് കൊണ്ട് ഇതും വിശ്വസിച്ചേ പറ്റു...!


..
കോട്ടയത്തുകാരന്‍...







No comments:

Post a Comment