Friday, October 16, 2009

ഒരു മുഴുത്ത പുളു
കാല വര്‍ഷത്തിന്‍റെ ആരംഭം . "ഊത്ത മീന്‍" പിടുത്തം കോട്ടയത്തുകാരുടെ ഉത്സവമാണ്. ഊത്ത പിടിക്കാനായി മാത്രം അവധി എടുത്തു വീട്ടിലിരിക്കുന്നവരും, അകലെയുള്ള സ്ഥലങ്ങളില്‍ നിന്നും കോട്ടയത്തുള്ള ബന്ധുവീടുകളില്‍ എത്തുന്നവരും നിരവധിയാണ് .
കോട്ടയത്തുകാരുടെ പ്രധാന ഊത്ത പിടുത്ത കേന്ദ്രമാണ് "എലിപ്പുലിക്കാട്ട് കടവ്‌ ".
പിന്നെ , 'കൊല്ലാട് പാരക്കകടവ്‌, ' പൊന്പള്ളി- മധുരംചേരി കടവ്‌, പാറമ്പുഴ, പുതുപ്പള്ളി പള്ളിക്ക് താഴെ തുടങ്ങി അനേകം സ്ഥലങ്ങളിലായി , പല തരം വലകളുപയോഗിച്ചു വീശി മീന്‍ പിടിക്കുന്നത്‌ കാണാനും ധാരാളം പേരെത്തുന്നു.
പതിവായി എലിപ്പുലിക്കാട്ടു കടവില്‍ വീശാനെത്തുന്നയാളാണ് മക്രോണി ക്കാരന്‍ കുഞ്ഞച്ചന്‍ ചേട്ടന്‍ . കഴിഞ്ഞ മഴക്കാലത്തും കുഞ്ഞച്ചന്‍ ചേട്ടന്‍ നേരത്തെതന്നെ എത്തി ഒരു തട്ടില്‍ ക്കയറി . ( സൌകര്യമായി നിന്നു വീശുന്നതിനു വേണ്ടി ആറിന്‍റെ തീരത്തു കുറ്റിയടിച്ചുണ്ടാക്കിയ പല തട്ടുകള്‍ ഇവിടെയുണ്ട് .)
നല്ല മഴ പെയ്യുന്നുണ്ട് . മിക്കവാറും തട്ടുകളിലോക്കെ വീശുകാരെത്തി . ചിലരൊക്കെ വീശി തുടങ്ങി . കുഞ്ഞച്ചന്‍ ചേട്ടനും ഒന്നു രണ്ടു പ്രാവശ്യം വീശി നോക്കി . പക്ഷെ , ഒന്നുമില്ല. നല്ല തെളി വലയായത്‌ കൊണ്ട് ചെറുതൊന്നും തടയുകയില്ല .
അടുത്ത തട്ടില്‍ നിന്നു വീശുന്ന ചെറുപ്പക്കാരനെ കണ്ടിട്ട് ഒരു പരിചയവും തോന്നിയില്ല . വെറുതെ ചോദിച്ചു " എവിടെയാ വീട് ?". ചെറുപ്പക്കാരന്‍ മറുപടി പറയുന്നതിന് മുന്പേ കൂടും വിളക്കുമായി പുറകില്‍ നിന്നിരുന്ന ചെറുവള്ളി കറിയാച്ചന്‍ പറഞ്ഞു .
"കുഞ്ഞച്ചോ .. അവനെന്‍റെ മകള്‍ടെ കേട്ട്യോനാ ... ലോനപ്പന്‍ ..! ചാലക്കുടിക്കാരനാ . ഇവന്‍ ചാലക്കുടിപ്പുഴയിലോക്കെ വീശുന്നവനാ . എനിക്ക് തീരെ വയ്യ . അതുകൊണ്ട് ഞാനിവനെ വിളിച്ചു വരുത്തിയതാ ."
കുഞ്ഞച്ചന്‍ ചേട്ടന്‍ ലോനപ്പനോടായി പറഞ്ഞു " ഇപ്പോഴത്തെ ഈ മടുപ്പ് കാര്യമാക്കണ്ട , കുറച്ച് കൂടി രാത്രിയാകട്ടെ മീന്‍ കിട്ടും . പിന്നെ , ചലക്കുടിപ്പുഴയിലോക്കെ നല്ല മീന്‍ കിട്ടാറുണ്ടോ ?"
" ആഹ .. മീന്‍ കിട്ടുമോന്നോ ? കഴിഞ്ഞ വര്‍ഷം എനിക്കൊരു മുട്ടന്‍ 'കാരി' കിട്ടി . ഒരു മൂന്നു കിലോ വരും."
കുഞ്ഞച്ചന്‍ ചേട്ടന്‍ ഞെട്ടിപ്പോയി . മൂന്നു കിലോ തൂക്കമുള്ള കാരിയോ ? വിശ്വസിക്കാന്‍ പറ്റാതെ ചോദിച്ചു. " നേരാണോ ലോനപ്പാ?"
"ഞാനെന്തിനാ നൊണ പറയുന്നേ . അതിന്‍റെ കുത്ത് കിട്ടിയ പാട് ഇപ്പോഴും എന്‍റെ കയ്യെലുണ്ട് ".
കുഞ്ഞച്ചന്‍ ചേട്ടന്‍ പിന്നെ ഒന്നും മിണ്ടിയില്ല . കുറച്ചു കഴിഞ്ഞ് കരിയാച്ചനോടായി പറഞ്ഞു . " പുതുപ്പള്ളി പള്ളിക്ക് താഴെ കഴിഞ്ഞ തുലാ മഴയ്ക്ക് ഞാന്‍ വീശുകയായിരുന്നു . നല്ല തണുപ്പുള്ള രാത്രി . ഇടക്കൊരു വല വീശി വലിച്ചപ്പോള്‍ വല ചരട് വഴി കൈയിലേക്ക്‌ നല്ല ചൂടു വന്നു . ഞാന്‍ പയ്യെ പയ്യെ വല വലിച്ച് കരക്ക്‌ കയറ്റി നോക്കിയപ്പ്പോള്‍ ഒരു കത്തുന്ന മെഴുകുതിരി ".
"ഹൊ ഹൊ ഹൊ ഹൊ " കരിയാച്ചനും ലോനപ്പനും പൊട്ടിച്ചിരിച്ചു . "ഹയ്യോ പുളു..! പുളു .. വെള്ളത്തീന്നു കത്തുന്ന മെഴുകുതിരി അല്ലെ ..?"
കുഞ്ഞച്ചന്‍ ചേട്ടന്‍ കരിയാച്ച നോട് സൌമ്യ മായി പറഞ്ഞു . " നിന്‍റെ മരുമോന്‍റെ കാരീടെ തൂക്കം കുറയ്ക്കാമോ ? എങ്കില്‍ ഞാനെന്‍റെ മെഴുകുതിരി കെടുത്തിയേക്കാം."

...കോട്ടയത്തുകാരന്‍...

No comments:

Post a Comment